Wednesday, September 14, 2022

"മഴു " - സച്ചിദാനന്ദൻ

അണ്ണാന്റെ ചിലയ്ക്കലിനും

പ്രാവിന്റെ കുറുകലിനുമിടയില്‍

ഒരു മഴു 


തത്തയുടെ ചിറകുകള്‍ക്കും 

തേരട്ടയുടെ കാലുകള്‍ക്കുമിടയില്‍ 

ഒരു മഴു


കുരുവിയുടെ കൂടിനും

ചില്ലയിലെ കൂമ്പിനുമിടയില്‍ 

ഒരു മഴു


മനസ്സിലെ മഴയ്ക്കും 

മാനത്തെ മേഘങ്ങള്‍ക്കുമിടയില്‍

ഒരു മഴു 


വിതയ്ക്കുംകൊയ്ത്തിനുമിടയില്‍

കര്‍മ്മത്തിനും സ്വര്‍ഗ്ഗത്തിനുമിടയില്‍

കാമുകനും കാമുകിക്കുമിടയില്‍

ഒരു മഴു


മരത്തിനും മഴുവിന്നുമിടയില്‍, 

ജീവിതം.


Monday, May 19, 2014

"പ്രണയ ബുദ്ധന്‍" - സച്ചിദാനന്ദന്‍

'ഭൂമിയിലെയ്ക്കുംവെച്ചു മധുരമേറിയ ചുംബനമേതാണ് ?'
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു

ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നിറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍പോലുള്ള ചുംബനമാണോ ?

സ്വര്‍ണമുരുകുന്ന
സൂര്യകാന്തിപ്പൂവി ന്ന പ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ ?

ഭര്‍തൃജഡത്തിന്റെ മരിച്ച ചുണ്ടില്‍
വിധവ അര്‍പ്പിക്കുന്ന
വിരഹ സ്നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ ?

ഗുരുവിന്റെ നവസ്നാത പാദത്തില്‍
യുവ സംന്യാസി അര്‍പ്പിക്കുന്ന
വിശുദ്ധമായ വിരക്ത ചുംബനമാണോ ?

അതോ,കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിന്നും
വെയില്‍ വനത്തിനും നിലാവു നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ ?

ഇപ്പോള്‍ ഞാനതിനുത്തരം പറയാം ;
ദേവികുളത്തിനു മുകളില്‍ മൂടല്‍മഞ്ഞിന്നൊരു വീടുണ്ട്
അപ്പുറത്തു മലഞ്ചെരുവുകളില്‍
കത്തി യൊലിക്കുന്നമരതകം
ഇപ്പുറത്തു ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമ ഗാംഭീര്യം .

പാറക്കെട്ടുകള്‍ക്കിടയില്‍ മരണംപോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ
അതില്‍വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കലുടെ സമ്മിശ്രഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബന
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു ,
അന്ത്യ ചുംബനവും
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു

ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി ,
കാലം മുഴുവന്‍ ഒരൊറ്റ നിമിഷത്തിലേക്കു ചുരുങ്ങി
ഇരുളില്‍ നമ്മുടെ ചുംബനം
ഇടിമിന്നല്‍പോലെ തിളങ്ങി ,
ആ ഗുഹ ബോധിയായി,
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി,
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു,
അവസാന മനുഷ്യ ജോടിക്കും
പ്രണയനിര്‍വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളൂ .

'അന്ത്യമൊഴി' - സച്ചിദാനന്ദന്‍

ഞാന്‍ അശോകന്‍ ,

ശവക്കൂനകളുടെ
ശോകസമ്പന്നനായ കാവല്‍ക്കാരന്‍
സോദരശിരസ്സുകളില്‍ ചവിട്ടി
രക്തനദി താണ്ടുന്ന ദുര്യോധനന്‍
രുധിരകലശം കിരീടമാക്കിയ
പാഴ്മാംസം.
എന്‍റെ പശ്ചാത്താപം
മരുഭൂവില്‍ ചുറ്റിത്തിരിയുന്ന
ഷണ്ഡനായ കാളക്കൂറ്റന്‍
എന്‍റെ മാനസാന്തരം
ചോരയില്‍ മുങ്ങിയ വാളിന്നുമീതേ
ചുറ്റിയ കാവിവസ്ത്രം.
ധര്‍മ്മം പ്രവചിക്കുന്ന ഈ സ്തൂപങ്ങള്‍ക്ക്
എന്‍റെ പാപം ഒളിപ്പിക്കാനാവില്ല.
അവയും എന്‍റെ കീര്‍ത്തിസ്തംഭങ്ങളാവും ,
എന്‍റെ തിന്മയുടെ വിജ്രുംഭണങ്ങള്‍.
എന്‍റെ ചക്രത്തിന്‍റെ ഓരോ ആരക്കാലും
ഞാനൊടുക്കിയ ഓരോ വംശത്തിന്‍റെ
നട്ടെല്ല് ,
എന്‍റെ സിംഹങ്ങളുടെ ഓരോ സടാരോമവും
ഞാന്‍ ചുട്ട നഗരങ്ങളുടെ ഓരോ ചിതാജ്ജ്വാല .
ഞാന്‍ രണ്ടു യുദ്ധവും തോറ്റു
എനിക്കു വധശിക്ഷ നല്‍കുക
അന്ത്യാഭിലാഷം ഇത്രമാത്രം ;
ഞാനാകട്ടെ ഭൂമിയിലെ
അവസാനത്തെ രാജാവ്.

Sunday, June 23, 2013

"അത്രയും"- റഫീക്ക് അഹമ്മദ്

നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..

നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..

നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..

നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും..

"സമർപ്പണം" - വിജയലക്ഷ്മി

നിന്നെക്കുറിച്ചെഴുതാനോ? നിലാവിൻറെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും;
മിന്നൽ,ഇടിമുഴക്കങ്ങൾ,മഴ,വെയിൽ
നിന്നെക്കുറിച്ചെൻ വികാരമാണൊക്കെയും
ആകാശ നീലമൊ നിൻറെ സിംഹാസനം,
ആഴിയിൽ നിൻറെ നാമോച്ചാരണ സ്വനം .
ഞാനടി വെയ്ക്കുമീ മണ്ണിലോരോ തരി-
ച്ചോടിലും നിൻറെ സ്നേഹാക്ഷരാലിംഗനം
അസ്തമയത്തിൽ നിന്നാത്മാഗ്നി, പാതിരാ-
നക്ഷത്ര മണ്ഡലം നിൻ ശുഭസ്പന്ദനം
വായുവിൽ നിൻറെ സന്ദേശം,ജലത്തിലോ
ജീവനേകുന്ന സ്വച്ഛന്ദരാഗാമൃതം
ഓമനേ,നിന്മുന്നിലെന്നെ വെച്ചിങ്ങനെ
മാറിനിൽക്കുന്നു ഞാൻ,
സ്വീകരിക്കില്ലയോ??

Monday, June 10, 2013

"ഒറ്റയ്ക്ക് "– സുഗതകുമാരി

ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
ദുർഘടമീ വഴിത്താരയിലൂടവേ,
ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
യേതോ ബധിരത തൻ മുന്നിലേകമാം
ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
ഹസ്തമുപധാനമാക്കാതെ, തോഴനാ-
മൊറ്റയുറക്കഗുളികതൻ ചുംബന
മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.

Thursday, May 31, 2012

വല്ലപ്പോഴും : സച്ചിതാനന്ദന്‍

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ് 
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും 
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു 
കോള് കൊണ്ട കടലില്‍ 
മുക്കുവര്‍ തോണിയിറക്കുന്നു 
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട് 
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു 
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു 
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു 
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു 
നെറ്റിപ്പട്ടം കെട്ടിയ ആനകളെ 
സ്വപ്നം കാണുന്നു 
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത് 
കാറ്റായി മാറുന്നു 
ഒരു പക്ഷി തിരിച്ചു പറക്കും വഴി 
നാലു നീല മുട്ടകളും ഒരു നക്ഷത്രവും 
സന്ധ്യയില്‍ നിക്ഷേപിക്കുന്നു 
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍ 
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു 
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു 
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി 
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്റെെ 
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ 
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന 
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്റെറ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന് 
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.

പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍ 
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ